കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇഡി

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎം നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത് എന്നിവര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഇഡി വ്യക്തമാക്കി. ഉന്നത നേതാക്കളും വഴിവിട്ട ലോണിനായി ഇടപെട്ടു. കരുവന്നൂര്‍ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടലയിലും ഉണ്ടായത്.പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും ഇഡി അറിയിച്ചു.

ഇന്നലെ പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടികളുടെ നിക്ഷേപത്തുക ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് ക്രമക്കേട് നടത്തി തട്ടിയെടുത്തെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഭാസുരാംഗന്‍ ബാങ്ക് പ്രസിഡന്റായിരുന്ന കാലത്താണ് മകന്‍ അഖില്‍ ജിത്ത് വന്‍ സാമ്പത്തിക വളര്‍ച്ച നേടിയത്.

ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഹാജരാക്കാന്‍ അഖില്‍ ജിത്തിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ അന്വഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചില്ലെന്നും ഇഡി വ്യക്തമാക്കുന്നു. കേസില്‍ ഇഡി അന്വേഷണം തുടങ്ങിയതിന് പിറകെ ഭാസുരാംഗനെ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നീക്കിയിരുന്നു. 30 വര്‍ഷത്തോളം ബാങ്ക് പ്രസിഡന്റായിരുന്ന എന്‍ ഭാസുരാംഗന്റെ നേതൃത്വത്തിലായിരുന്നു ക്രമക്കേട് നടന്നതെന്നാണ് പരാതി. ആകെ 74 നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് വന്നെങ്കിലും കാര്യമായ നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല.

Top