അര്‍പ്പിതയുടെ ജീവന് ജയിലില്‍ ഭീഷണിയുണ്ടെന്ന് ഇ.ഡി

ഡല്‍ഹി: പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണ കേസിൽ അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞദിവസം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ഇ.ഡി. അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജയിലില്‍ കഴിയുന്ന അര്‍പ്പിതയ്ക്ക് ജീവന് ഭീഷണിയുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. അര്‍പ്പിതയെ ഡിവിഷന്‍-ഒന്ന് തടവുകാരുടെ വിഭാഗത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നടിയുടെ അഭിഭാഷകന്റെ വാദങ്ങളെ ഇ.ഡി. അഭിഭാഷകനായ ഫിറോസ് എദുല്‍സിയും അംഗീകരിച്ചത്.

അര്‍പ്പിതയുടെ ജീവന് ഭീഷണിയുണ്ട്, അതിനാല്‍ ജയിലില്‍ നല്‍കുന്ന വെള്ളവും ഭക്ഷണവുമെല്ലാം അവര്‍ക്ക് കൊടുക്കുന്നതിന് മുമ്പ് പരിശോധിക്കണമെന്നും ഇ.ഡി. അഭിഭാഷകന്‍ പറഞ്ഞു. നാലില്‍ കൂടുതല്‍ തടവുകാരെ ഇവര്‍ക്കൊപ്പം താമസിപ്പിക്കരുതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, അധ്യാപകനിയമന അഴിമതിക്കേസില്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി, അര്‍പ്പിത മുഖര്‍ജി എന്നിവരെ 14 ദിവസം കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പാര്‍ഥയുടെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. ഓഗസ്റ്റ് 16-ന് വീണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കണം.

 

Top