തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴിമതികേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ് ഗഡിലും ഇഡി റെയ്ഡ്

ജയ്പൂര്‍: അഴിമതികേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ് ഗഡിലും ഇഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്. ജല്‍ജീവന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവെയ്പ് കുംഭകോണകേസിലാണ് ഇഡി റെയ്ഡ്.

രാജസ്ഥാനില്‍ 25 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നു എന്നാണ് ഇപ്പോള്‍ വാര്‍ത്താ ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന വിവരം. ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇഡി നല്‍കിയ വിവരം. പ്രധാനമായും ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലെ ഇഡി റെയ്ഡ്.

ഓണ്‍ലൈന്‍ വാതുവെയ്പുമായി ബന്ധപ്പെട്ട് കേസിലാണ് ഛത്തീസ്ഗഡിലെ ഇഡി റെയ്ഡ്. വിവാദമായ മഹാദേവ് ഓണ്‍ലൈന്‍ ആപ്പ് എന്ന പേരിലൊരു ആപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ഉടമസ്ഥര്‍ക്കെതിരെ ഇഡി നടപടി സ്വീകരിച്ചിരുന്നു. ഛത്തീസ്ഗഡില്‍ ചില രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ ഇതിന്റെ ഗുണം ലഭിച്ചു എന്നാണ് ഇഡി ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഡും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളില്‍ ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. പല കേസുകള്‍ ഇഡി അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇന്ന് റെയ്ഡ് സംസ്ഥാനങ്ങളില്‍ തുടരുന്നത്.

Top