ഹൈറിച്ച് തട്ടിപ്പ് കേസില്‍ വിജേഷ് പിള്ളയെ ഇഡി ചോദ്യം ചെയ്തു

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി വിജേഷ് പിള്ളയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതികളുമായി നടത്തിയ 40 കോടിയുടെ ഒടിടി ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി നാളെയും ഹാജരാവാന്‍ വിജേഷ് പിള്ളയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹൈ റിച്ച് ഉടമകളെയും നാളെ ചോദ്യം ചെയ്യും. രാവിലെ 9.30 ന് ഹാജരാകാന്‍ ആണ് നിര്‍ദേശം. സ്വര്‍ണ്ണക്കടത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് സ്വപ്‌ന സുരേഷ് ആരോപണമുന്നയിച്ച വ്യക്തിയാണ് വിജേഷ് പിള്ള.

ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപനും ഭാര്യയും കഴിഞ്ഞ ദിവസം ഇഡിയ്ക്ക് മുന്നില്‍ ഹാജരായിരുന്നു. തൃശൂരിലെ വീട്ടില്‍ ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞതു മുതല്‍ ഒളിവിലായിരുന്നു പ്രതാപനും ശ്രീനയും.

1,650 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ 2,300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തല്‍. യുകെ ആസ്ഥാനമായി കമ്പനി രജിസ്റ്റര്‍ ചെയ്ത് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ വഴി നടത്തിയ തട്ടിപ്പും 15 സംസ്ഥാനങ്ങളിലായി കമ്പനിക്കുള്ള 69 അക്കൗണ്ടുകളുടെ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.
Top