കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്ത് ഇഡി

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജേഷ്, ജിജോര്‍ അടക്കം നാല് പേരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്.

കേസില്‍ ഇഡി കസ്റ്റഡിയിലുള്ള പ്രതി സതീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പ്രദേശിക നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സിപിഎം നേതാക്കളുമായും കേസില്‍ അറസ്റ്റില്‍ ഉള്ളവരുമായും അടുത്ത ബന്ധം ഉള്ളവരാണ് ഇന്ന് ഹാജരായവര്‍. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ തട്ടിയെടുത്ത കോടികള്‍ ഏതൊക്കെ സ്ഥലങ്ങളില്‍ നിക്ഷേപിച്ചു എന്നതിലാണ് അന്വേഷണം. കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീനിനെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ കഴിയും.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് പേര്‍ അറസ്റ്റിലായത്. മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതി സതീഷ് കുമാറാണ്. രണ്ടാം പ്രതി പി പി കിരണിനും സതീഷ് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരണ്‍ തട്ടിയെടുത്ത 24.57 കോടി രൂപയില്‍ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉന്നത വ്യക്തി ബന്ധങ്ങളുമായുള്ള സതീഷ്‌കുമാറിന്റെ ഇടപെടലിലാണ് കിരണിന് ബാങ്കില്‍ നിന്ന് വായ്പ കിട്ടിയതെന്ന് ഇഡി ആരോപിക്കുന്നു. 51 ബെനാമി ഇടപാടുകളിലൂടെയാണ് 24.57 കോടി രൂപ പി.പി. കിരണ്‍ വായ്പയായി തട്ടിയെടുത്തത്. ഇതില്‍ നിന്ന് 14 കോടി രൂപ അക്കൗണ്ട് വഴിയും നേരിട്ടും സതീഷിന് കൈമാറി. .

Top