ഇഡി നോട്ടിസ്; തുടർ നടപടി പാർട്ടിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: എന്ഫോഴ്സ്മെമെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. കിഫ്ബി ഇടപാടിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് ഇടി വീണ്ടും നോട്ടീസ് അയച്ചിരുന്നു. എന്താണ് ഇ ഡിയുടെ ലക്ഷ്യം എന്ന് അറിയില്ല. നിയമനടപടി എന്തെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ആർബിഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല. വിരട്ടിയാൽ പേടിക്കും എന്നാണ് കരുതിയിരുന്നത്. കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യതകൾ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകുന്നത്. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരെത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു.

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ആക്ഷേപം. എന്നാല്‍, ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്‍റെ പ്രതികരണം. എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

Top