കരുവന്നൂര്‍ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി;12,000ത്തിലധികം പേജുകള്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 12,000ത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 55 പ്രതികളുള്ള കുറ്റപത്രത്തില്‍ ബിജോയ് ആണ് ഒന്നാംപ്രതി. വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍ പതിനഞ്ചാം പ്രതിയും പി സതീഷ് കുമാര്‍ പതിനാലാം പ്രതിയുമാണ്.

കരുവന്നൂര്‍ കള്ളപ്പണകേസില്‍ കമ്മീഷന്‍ ഏജന്റായിരുന്നു ബിജോയി. ബാങ്കിന്റെ ഏജന്റായി പ്രവര്‍ത്തിച്ച ബിജോയ് കോടികള്‍ തട്ടിയെടുത്തുവെന്നായിരുന്നു നേരത്തെ വിജിലന്‍സിന്റെയും കണ്ടെത്തല്‍.വിജിലന്‍സ് കേസില്‍ അഞ്ചാം പ്രതിയായിരുന്നു ബിജോയി. ആറുപെട്ടികളിലായാണ് ആദ്യഘട്ട കുറ്റത്രം ഇ ഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ എത്തിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂരിലേത്. 2011-12 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് പുറത്ത് വരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.

Top