മയക്കുമരുന്ന് കേസ്;ഇഡിയുടെ കസ്റ്റഡി അപേക്ഷയെ എതിർത്ത് ബിനീഷിൻ്റെ അഭിഭാഷകൻ

ബെംഗളൂരു: മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപിൻ്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് ഇഡി. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും ഇഡി അഭിഭാഷകൻ വ്യക്തമാക്കി. പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി.അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

 

അതേസമയം ഇഡിയുടെ ജാമ്യാപേക്ഷയെ ബിനീഷിൻ്റെ അഭിഭാഷകൻ കോടതിയിൽ എതിർത്തു. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യനില വളരെ മോശമായതിനാൽ ചികിത്സ ഉറപ്പിക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിൻ്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസിൽ കുടുക്കിയതാണെന്നും അഭിഭാഷകൻ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇഡിയുടെ ശ്രമമെന്നും ബിനീഷിൻ്റെ അഭിഭാഷകൻ പറഞ്ഞു.

 

കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഇന്ന് കേസിൽ കക്ഷി ചേരാനും ബിനീഷിനെ കസ്റ്റിയിൽ വിട്ടു കിട്ടാനുമായി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ അപേക്ഷ പിൻവലിച്ചു. എന്നാൽ ബിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ എൻസിബി മറ്റൊരു കോടതിയിൽ അപേക്ഷ നൽകുമെന്നാണ് സൂചന.

Top