ലൈഫ് മിഷന്‍ കോഴക്കേസ്: യുവി ജോസ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇഡിക്ക് മുന്നില്‍

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവി ജോസിനെ തുടർച്ചയായി ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷൻ പ്രോജക്ടിൽ യൂണിടാക്കിന് കരാർ നൽകിയതിൽ യു വി ജോസിന് അറിവുണ്ടായിരുന്നുവെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. നാലരക്കോടി രൂപ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പലർക്കായി കോഴ നൽകിയിരുന്നതായും സന്തോഷ് ഈപ്പൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം യു വി ജോസിനും അറിയാമെന്നും സന്തോഷ് ഈപ്പൻ പറഞ്ഞതായാണ് സൂചന.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ യു വി ജോസിനെ സന്തോഷ് ഈപ്പന്റെ ഒപ്പമിരുത്തി ഇഡി ചോദ്യം ചെയ്‌തേക്കും. അതേസമയം, കോഴപ്പണം സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെച്ചതും നടപടിക്രമങ്ങളും മുകളിൽ നിന്നുള്ള നിർദേശം അനുസരിച്ചാണെന്നാണ് നേരത്തെ യുവി ജോസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Top