സാമ്പത്തിക മാന്ദ്യത്തിന് കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍; മന്‍മോഹന്‍സിംഗ്

manmohan singh

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏറ്റവും മന്ദഗതിയിലായ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി മന്‍മോഹന്‍സിംഗ് രംഗത്ത് എത്തിയത്.

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മനുഷ്യ നിര്‍മ്മിതമാണെന്നും ഈ പ്രതിസന്ധിയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുപോക്ക് ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ രാഷ്ട്രീയം മാറ്റിവച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ചാനിരക്ക് കേവലം അഞ്ച് ശതമാനമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഓഗസ്റ്റ് 30ന് പുറത്തുവിട്ട കണക്കു പ്രകാരമാണിത്.

മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ പാദത്തിലെ വളര്‍ച്ചാനിരക്ക് 5.8 ശതമാനമായിരുന്നു. അതായത് മുന്‍പാദത്തിലെ വളര്‍ച്ചയെ അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 വര്‍ഷത്തിലെ മൊത്തം ജി ഡി പി വളര്‍ച്ചാനിരക്ക് 6.8 ശതമാനമായിരുന്നു.

മാര്‍ച്ച് 2013ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കണ്‍സ്യൂമര്‍ ഡിമാന്‍ഡിലും സ്വകാര്യ നിക്ഷേപത്തിലുമുണ്ടായ ഇടിവാണ് സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിര്‍മ്മിതോത്പന്ന മേഖല കേവലം 0.6 ശതമാനം വളര്‍ച്ച മാത്രമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. കാര്‍ഷികമേഖലയുടെ വളര്‍ച്ച രണ്ടുശതമാനം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയും തളര്‍ച്ച നേരിടുകയാണ്.

ഇതിനു മുമ്പ് 2012-13ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലാണ് ഏറ്റവും കുറഞ്ഞ ജി ഡി പി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. 4.9 ശതമാനമായിരുന്നു അന്നത്തെ വളര്‍ച്ചാ നിരക്ക്.

Top