രാജ്യം കടം കേറി മുടിയുന്നു. . . നാണക്കേടില്‍ റെക്കോഡിട്ട് പാക്ക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: അധികാരത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് സ്വന്തമായുള്ളത് കടംവാങ്ങി കൂട്ടിയതിന്റെ കണക്കുകളാണ്. പാക്ക് സര്‍ക്കാരിന്റെ കടങ്ങളുടെ കണക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെന്ന് പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മൊത്തം കടത്തില്‍ 7,509 ബില്യണ്‍ പാക്കിസ്ഥാനി രൂപയുടെ വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. 2018 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 2,804 ബില്യണ്‍ രൂപയാണ് സര്‍ക്കാര്‍ വിദേശത്ത് നിന്ന് കടം വാങ്ങിയത്. 4,705 ബില്യണ്‍ രൂപ ആഭ്യന്തര സ്രോതസ്സുകളില്‍ നിന്നും വാങ്ങി.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കണക്ക് പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ രാജ്യത്തിന്റെ പൊതുകടത്തില്‍ 1.43 ശതമാനം വര്‍ധനവുണ്ടായി. ഫെഡറല്‍ സര്‍ക്കാരിന്റെ കടം 32,240 ബില്യണ്‍ രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 24,732 ബില്യണ്‍ രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സര്‍ക്കാരിന്റെ നികുതി പിരിവ് വഴി 960 ബില്യണ്‍ രൂപ ലഭിച്ചു. ഒരു ട്രില്യണ്‍ രൂപയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

നവാസ് ഷെരീഫിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ പടപൊരുതിയാണ് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനികളുടെ ഇഷ്ടം നേടിയെടുത്തത്. പാക്ക് സൈന്യത്തിന്റെ കൂടി പിന്തുണ ആര്‍ജ്ജിക്കാനായതോടെ പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുവാനുമായിരുന്നു. എന്നാല്‍ അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യവാഗ്ദാനങ്ങള്‍ പാലിക്കാനാവാതെ നട്ടം തിരിയുകയാണ് പാക്ക് സര്‍ക്കാര്‍.

Top