ബെയ്ജിങ്: ആഗോളതലത്തിൽ ആരോഗ്യ മേഖലയ്ക്ക് പുതിയ നേട്ടം, എബോള വൈറസിനെ പ്രതിരോധിക്കാന്‍ പുതിയ വാക്സിൻ വികസിപ്പിച്ചുവെന്ന് ചൈന.
ശരാശരി അന്തരീക്ഷ ഊഷ്മാവില്‍ കൂടുതല്‍ സമയം സൂക്ഷിക്കാമെന്നതാണ് ഈ വാക്സിൻ ഏറ്റവും വലിയ സവിശേഷത എന്നാണ് ചൈനയുടെ അവകാശവാദം.
വാക്സിന്‍ എന്ന നിലയില്‍ കൂടുതല്‍ സുരക്ഷിതമാണ് പുതിയ വാക്സിനെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.
സാധാരണ ഗതിയില്‍ വാക്സിന്‍ സൂക്ഷിക്കുന്നതിലെ പരിമിതി വലിയൊരു ഘടകം തന്നെയാണ്. എണ്‍പത് ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ സൂക്ഷിക്കാവുന്ന പുതിയ വാക്സിന്‍ ലോകത്തിലെവിടെയും ഒരുപോലെ സൂക്ഷിക്കാവുന്നതാണ്.
അന്തരീക്ഷത്തിലെ ചൂടും തണുപ്പും മരുന്നിന്റെ ഗുണനിലവാരത്തെ ബാധിക്കില്ല. രണ്ട് മുതല്‍ എട്ട് ഡിഗ്രിവരെ അന്തരീക്ഷ ഊഷ്മാവില്‍ രണ്ട് വര്‍ഷം വരെയും മുപ്പത്തിയേഴ് ഡിഗ്രി സെല്‍ഷ്യസില്‍ 2 ആഴ്ചയും മരുന്ന് കേടുപാടുകള്‍ വരാതെ സൂക്ഷിക്കാം.
വാക്സിന് ചൈന ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ ഒക്ടോബറില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. നാല് ഘട്ടങ്ങളിലായി നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് ഗുണനിലവാരം ഉറപ്പാക്കിയത്.
ചൈനയിലും ആഫ്രിക്കയിലുമായാണ് പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇതിന്റെ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെന്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.