ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: ഗ്രീന്‍ കാര്‍ഡ് പരിഷ്‌കരിക്കണമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുന്ന ഇബി 5 വിസ നയം പരിഷ്‌കരിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്ന് ട്രംപ് സര്‍ക്കാര്‍ സെനറ്റില്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാരുള്‍പ്പടെ നിരവധി വിദേശികളാണ് ഇബി5 വിസയില്‍ യുഎസില്‍ കഴിയുന്നത്. വിദേശികള്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം എടുക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി 1990 ലാണ് കോണ്‍ഗ്രസ് ഇബി5 വിസ കൊണ്ടുവന്നത്. ഇബി വിസയുടെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ വര്‍ധിച്ചതോടെ നിയമനിര്‍മ്മാതാക്കള്‍ പ്രതിഷേധമറിയിച്ചിരുന്നു.

വിസയുടെ ഈ വര്‍ഷത്തെ കാലാവധി സെപ്തംബര്‍ 30ന് അവസാനിക്കുമെന്നും പൗരന്മാരായ നിക്ഷേപകരെയും , വ്യവസായികളെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷന്‍സര്‍വ്വീസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന പറഞ്ഞു. നിലവിലെ അവസ്ഥയില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇബി5 വിസയെന്നും വിദേശികള്‍ക്ക് ചാരപ്രവൃത്തിവരെ നടത്താന്‍ പാകത്തിലുള്ള പിഴവുകള്‍ അതിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പഴുതടച്ച് പരിഷ്‌കരിക്കണമെന്നാണ് സിസ്‌ന ആവശ്യപ്പെട്ടത്.

ഈ വര്‍ഷം ഇബി5 വിസയ്ക്കായി അപേക്ഷിച്ച ഇന്ത്യക്കാരില്‍ 20 %പേരുടെയും അപേക്ഷ തള്ളിയതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ചണ്ഡിഗഡ്, പഞ്ചാബ്, മുംബൈ, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഇബി5 ന് കൂടുതല്‍ അപേക്ഷകരുണ്ടായത്. തൊഴിലധിഷ്ഠിത അഞ്ചാം മുന്‍ഗണന വിഭാഗത്തിലുള്ള (ഇ.ബി അഞ്ച്) ഉയര്‍ന്ന ആസ്തി നിക്ഷേപകര്‍ക്കുവേണ്ടിയുള്ള ഈ വിസ അമേരിക്കയില്‍ സ്ഥിരവാസം ഉറപ്പുനല്‍കുന്നു.

Top