വെള്ളപ്പൊക്കത്തെ തുടർന്ന് ഉത്തര കര്‍ണാടകയില്‍ വ്യാപക കൃഷി നാശം

കർണ്ണാടക : മഴ ശക്തി പ്രാപിച്ചതോടെ കർണാടകയിൽ വീണ്ടും വെള്ളപ്പൊക്കം. ഉത്തര കര്‍ണാടകയിലെ കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍, ഗഡാഗ്, ധാര്‍വാഡ്, ബാഗല്‍കോട്ടെ, ബെലഗവി, വിജയപുര, ഹവേരി മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടാത്. വ്യാഴാഴ്ച രാത്രി ഭിമ നദി നിറഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കലബുര്‍ഗി, യാദ്ഗീര്‍ ജില്ലകളിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. കലബുര്‍ഗിയില്‍ മാത്രം 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 4864 പേരെ മാറ്റി താമസിപ്പിച്ചു. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് ഉത്തര കര്‍ണാടകയിലെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്.

വെള്ളപ്പൊക്കത്തെ തുടർന്ന് മേഖലയിൽ കനത്ത കൃഷി നാശമുണ്ടായി എന്നാണ് റിപ്പോർട്ട്. ഭക്ഷ്യസംഭരണ ഗോഡൗണുകളിലും വെള്ളം കയറി. മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ സെപ്റ്റംബര്‍ മാസം സംസ്ഥാനത്ത് ശരാശരി 800 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. എന്നാല്‍, ഇത്തവണയത് 1000 മില്ലിമീറ്റാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Top