വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വന്‍ഭൂചലനം; 296 മരണം

റബത്ത്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വന്‍ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 296 പേര്‍ കൊല്ലപ്പെട്ടു. ധാരളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിനു പുറത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ (43.5 മൈല്‍) തെക്ക് അറ്റ്‌ലസ് പര്‍വതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.വെള്ളിയാഴ്ച രാത്രി 11.11നുണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.8 ആയിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഏതാനും സെക്കന്‍ഡുകളോളം ഇതു നീണ്ടുനിന്നു. 19 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ഏജന്‍സി അറിയിച്ചു.

മൊറോക്കോയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ആഫ്രിക്കയില്‍ ഭൂകമ്പങ്ങള്‍ താരതമ്യേന അപൂര്‍വമാണ്. എന്നാല്‍ 1960ല്‍ അഗാദിറിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.

Top