ജപ്പാനിലെ ഭൂചലനം ; മരണം എട്ട് , നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ എട്ടുപേര്‍ മരിച്ചു. പുതുവത്സര ദിനത്തിലുണ്ടായ ഭൂചലനങ്ങളില്‍ വീടുകള്‍ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ളത്. സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ തകര്‍ന്ന റോഡുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. എന്നാല്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഭൂചലനത്തെ തുടര്‍ന്ന് ഹൊകുരികു ഇലക്ട്രിക് പവര്‍ ആണവ നിലയങ്ങളില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഹൊക്കുരിക്കു നിലയം പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. പ്രധാന ദ്വീപായ ഹോണ്‍ഷുവിലെ ഇഷികാവ പ്രവിശ്യയില്‍ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ആദ്യ ഭൂചലനത്തിന് പിന്നാലെ 90 തുടര്‍ ചലനങ്ങളാണുണ്ടായതാണ് പ്രശ്‌നം ഇത്രയും ഗുരുതരമായത്.

രണ്ട് ദിവസം കൂടി തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നോട്ടോയില്‍ അഞ്ച് മീറ്റര്‍ ഉയരത്തില്‍ തിരയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. നൈഗാട്ട, ടൊയാമ മേഖലകളില്‍ തുടര്‍ചലനമുണ്ടായി. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ സ്ഥിതിഗതികള്‍ വിലയിരുത്തി. ഭൂചലനത്തില്‍ നാശനഷ്ടം സംഭവിച്ച ജപ്പാന് അമേരിക്ക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏറെ ദുഖകരമായ സംഭാവമുണ്ടായതെന്നും ജപ്പാന് ആവശ്യമായ ഏത് സഹായവും നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘അടുത്ത സഖ്യകക്ഷികള്‍ എന്ന നിലയില്‍, അമേരിക്കയും ജപ്പാനും ആഴത്തിലുള്ള സൗഹൃദം പങ്കിടുന്നു. ഈ ദുഷ്‌കരമായ സമയത്ത് അമേരിക്ക ജാപ്പനീസ് ജനതയ്ക്കൊപ്പമാണ്,’ എന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.

Top