ഇറാനിലും ഇറാക്കിലും വന്‍ ഭൂചലനം; മരണസംഖ്യ 135 ആയി, വന്‍ നാശനഷ്ടം

ബാഗ്ദാദ്: ഇറാന്‍-ഇറാക്ക് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് രാജ്യങ്ങളില്‍ നിന്നുമായി മരിച്ചവരുടെ എണ്ണം 135 ആയി.

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.

പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിൽ 129 പേർ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറാഖിൽ ആറു പേരാണ് മരിച്ചത്. 860 പരുക്കേറ്റതായായി ഇറാന്റെ ഓദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. അതേസമയം, മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇറാഖ് അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ മാറിയുള്ള സർപോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമർജൻസി സർവീസസ് മേധാവി പിർ ഹുസൈൻ കൂലിവൻഡ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടനയുടെ മേധാവി മോർടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐആർഐഎൻഎന്നിനോട് അറിയിച്ചു. ചില ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷൻ സംവിധാനവും തകർന്നിട്ടുമുണ്ട്.

ഭൂചലനമുണ്ടായെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ വീടുകള്‍വിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങലില്‍ ഭൂചലനം നാശനഷ്ടം വിതച്ചു. കടകളും കെട്ടിടങ്ങളുമടക്കം തകര്‍ന്ന് വീഴുകയും വിവിധയിടങ്ങളിലെ ടെലിഫോണ്‍ ബന്ധങ്ങളും മറ്റ് സംവിധാനങ്ങളും വിച്ഛേദിക്കപ്പെടുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സുരക്ഷാ സേനാംഗങ്ങള്‍ക്ക് ചിലയിടങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ തടസമായി.

ഹാലബ്ജയിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഗല്‍ഫ് മേഖലയിലും അനുഭവപ്പെട്ടിരുന്നു. യുഎഇ, കുവൈറ്റ് തുടങ്ങിയ ഇടങ്ങലിലും ശക്തമായ ഭൂചനം അനുഭവപ്പെട്ടിരുന്നു. പലയിടങ്ങളിലും കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു വീണു. ഇതിനു പിന്നാലെ ആളുകള്‍ കൂട്ടത്തോടെ കെട്ടിടങ്ങള്‍ വിട്ട് പുറത്തേക്ക് ഓടുകയും ചെയ്തു.

Top