അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; 2400-ലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായി താലിബാന്‍ ഭരണകൂടം അറിയിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ 2400-ലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായി താലിബാന്‍ ഭരണകൂടം. ശനിയാഴ്ച, പ്രാദേശിക സമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂകമ്പത്തിനു ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. വ്യാപക നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്.

പടിഞ്ഞാറന്‍ അഫ്ഗാനിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഭൂകമ്പത്തില്‍ ആറ് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജര്‍മിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി 13 പേര്‍ മരണപ്പെട്ടിരുന്നു.

മരണസംഖ്യ ഇനിയും ഉയരുമെന്ന് ദേശീയ ദുരന്ത അതോറിറ്റി വക്താവ് പ്രതികരിച്ചു. പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയില്‍ ഏഴോളം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നല്‍കുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാന്‍ ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു.

Top