ജപ്പാനില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20 കടന്നു

ടോക്കിയോ : ജപ്പാനില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20 കടന്നു. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്‌ഡോ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

നിരവധി ആളുകളെ കാണാതായിട്ടുണ്ട്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കാണാതായവര്‍ക്കുവേണ്ടി മണ്‍കൂനകളില്‍ തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതിനിലയം തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ദ്വീപ്.

വൈദ്യുതി- വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ക്ക് പുറമേ ഗതാഗതവും താറുമാറായിരിക്കുകയാണ്. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച ആഞ്ഞടിച്ച ജെബി ചുഴലിക്കാറ്റില്‍ കനത്ത നഷ്ടമാണ് ജപ്പാനുണ്ടായത്. 11 പേരുടെ മരണത്തിനിടയാക്കിയ ജെബി ജപ്പാനില്‍ കാല്‍നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു.

ശക്തമായ തിരമാലകള്‍ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളടക്കം 600 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

Top