ഇ.വി. ചാര്‍ജിങ്ങ് സെന്ററുകൾക്ക് ഏകീകൃത ‘ആപ്പു’മായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഇലക്‌ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി ഒരു ഏകീകൃത ‘ആപ്പ്’ വരുന്നു.

സംസ്ഥാനത്ത് കെ.എസ്.ഇ.ബി 1,227 ചാര്‍ജിംഗ് കേന്ദ്രങ്ങളില്‍ അഞ്ച് തരം ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ ഇത്രയധികം ‘ആപ്ലിക്കേഷനുകള്‍’ ഡൗണ്‍ലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നത് മധ്യദൂര, ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായി പരാതിയുണ്ട്.

ഇതോടെ ഉപഭോക്താക്കള്‍ സ്വകാര്യ സംരംഭകരുടെ ചാര്‍ജിംഗ് സെന്ററുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ കെ.എസ്.ഇ.ബിക്കും അവരുടെ ചാര്‍ജിംഗ് സെന്ററുകളുടെ നടത്തിപ്പുകാര്‍ക്കും വരുമാന നഷ്ടമുണ്ടായി. ഇതേതുടര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇടപെട്ട് പുതിയ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ 10 ഇലക്‌ട്രിക് പോസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏകീകൃത ‘ആപ്പ്’ നടപ്പാക്കിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഏകീകൃത ‘ആപ്പ്’ തയ്യാറാക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിംഗ്സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് എന്‍ജിനീയര്‍ ചെയര്‍മാനായി എട്ടംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Top