E S Bijimol-dpi-action

തിരുവനന്തപുരം: ഇ.എസ് ബിജിമോള്‍ എം.എല്‍.എയോട് വിശദീകരണം തേടാന്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം. ഗോഡ്ഫാദര്‍മാരില്ലാത്തതിനാലാണ് മന്ത്രിയാകാത്തത് എന്ന വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മൂന്നുതവണ എം.എല്‍.എയായ ബിജിമോളെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ല എന്ന ചോദ്യം വന്നപ്പോള്‍ തനിക്ക് ഗോഡ്ഫാദറില്ലാത്തതാണ് കാരണം എന്ന് മറുപടി നല്‍കിയിരുന്നു. ഈ പരാമര്‍ശം അത്യന്തം അവഹേളനപരമാണെന്നാണ് സംസ്ഥാന എക്‌സിക്യുട്ടീവിലുണ്ടായ പൊതുവികാരം. സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ബിജിമോള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് രണ്ട് ദിവസത്തിനുള്ളില്‍ നല്‍കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കൊല്ലാന്‍ ചിലര്‍ ശ്രമിച്ചെന്നും വളരെ ഭയന്നാണ് പ്രചാരണത്തില്‍ പങ്കെടുത്തതെന്നും ബിജിമോള്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കൊലപ്പെടുത്താന്‍ ശ്രമിച്ചവരില്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചപ്പോള്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് അവര്‍ ഖേദപ്രകടനം നടത്തിയിരുന്നു.

Top