തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വക്താവായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇക്കാര്യം കേരളത്തിലെ പൊതുസമൂഹം പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ത്യയില്‍ ഏതാണ്ട് ഒമ്പത് വലിയ കേസുകളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന പി.ഡബ്ല്യു.സിയെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.
സെബി നിരോധിച്ച കമ്പനിയും കണ്‍സള്‍ട്ടന്‍സി നല്‍കിയ കമ്പനിയും തമ്മില്‍ ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നും ചെന്നിത്തല പറഞ്ഞു.
സെബിയുടെ ഉത്തരവിന്റെ 204-ാം ഖണ്ഡികയില്‍ പ്രൈസ് വാട്ടേഴ്‌സ് ഹൗസ് ഇന്ത്യ എന്ന കമ്പനിയെത്തന്നെ നിരോധിക്കാതെ ഇവര്‍ നടത്തുന്ന കൊള്ള തടയാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കമ്പനി നിയമനടപടികളില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടി വിവിധ പേരുകള്‍ സ്വീകരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സെബി പറയുന്നു. നിരോധനമുള്ള കമ്പനിക്ക് തന്നെയാണ് കരാര്‍ നല്‍കിയത്.
സെബിയുടെ ഉത്തരവ് വായിച്ചുനോക്കാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കത്തക്കവിധമാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.
നികസി(എന്‍.ഐ.സി.എസ.ഐ) എംപാനല്‍ കമ്പനിയായതിനാലാണ് ടെന്‍ഡര്‍ ഇല്ലാതെ നല്‍കിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത ശരിയായ നടപടിയല്ല.നിക്‌സി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത കമ്പനിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഏതെങ്കിലും പ്രത്യേക കമ്പനിയെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ വിവരം നിക്‌സിയെ അറിയിക്കണം. പിന്നീട് വരാണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്നും ചെന്നിത്തല പറഞ്ഞു.