രാജ്യത്ത് ഇ സിഗരറ്റുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ച് ഇ സിഗരറ്റ് നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിമാരുടെ സമിതി വിലയിരുത്തി.

ഒരുവര്‍ഷം പരമാവധി തടവ് ശിക്ഷയായും പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം വരുന്നതെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്ന്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി.

Top