പൊലീസ് സ്റ്റേഷന് മുന്നില്‍ വാക്കുതര്‍ക്കം; ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം. ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം നടന്നത്. ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് പിടികൂടിയ ഡി.വൈ.എഫ്.ഐ നേതാവ് വിനീഷിനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയ ഡിവൈഎഫ്‌ഐ കാരിയം യൂണിറ്റ് സെക്രട്ടറിയായ വിനീഷിനോട് വാഹനം പിന്നോട്ടെടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനും ഡിവൈഎഫ്‌ഐ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായി.പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് വിനീഷിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പിന്നീട് സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്കെത്തി. കസ്റ്റഡിയിലെടുത്ത വിനീഷിനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ സ്ഥലത്തെത്തിയ ശേഷം വിനീഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പെറ്റി കേസ് ചാര്‍ജ് ചെയ്ത ശേഷം പിന്നീട് വിനീഷിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Top