കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം;രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി.

കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേല്‍പ്പിക്കുകയായിരുന്നു.കഴുത്തില്‍ കുത്തേറ്റ അമ്പാടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുണ്ടാ സംഘത്തലവന്‍ ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദേവികുളങ്ങര പഞ്ചായത്ത് ഹര്‍ത്താലിനും ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തു.

Top