വാളയാര്‍ കേസ് ; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പുറത്താക്കിയത് സ്വാഗതാര്‍ഹം ; ഡിവൈഎഫ്ഐ

തിരുവനന്തപുരം : വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് ഡിവൈഎഫ്ഐ.

സര്‍ക്കാര്‍ സംഭവത്തെ ഗൗരവമായി പരിഗണിക്കുന്നുണ്ട്, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി ഉത്തരവില്‍ ഒപ്പുവച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കും. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണം ആണ് വേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകണം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകളൊന്നും ഇല്ലെന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല കേസിന്റെ ഒരു ഘട്ടത്തിലും പാര്‍ട്ടി എന്ന നിലയില്‍ സിപിഎം ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

Top