DYFI reopened meet stall in Mavelikkara

മാവേലിക്കര: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ച ബീഫ് വില്‍പ്പന കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ തുറന്നു.

തഴക്കര കല്ലുമല മാര്‍ക്കറ്റിലെ ബീഫ് വില്‍പ്പന കേന്ദ്രമാണ് ബുധനാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി അടപ്പിച്ചത്.

പുതുവര്‍ഷത്തലേന്ന് രാവിലെ 10.30 തോടെ തിരക്കിട്ട് കച്ചവടം നടക്കുന്നതിനിടെയാണ് ആര്‍എസ്എസ് സംഘം ഭീഷണിയുമായി എത്തിയത്. വഴുവാടി സ്വദേശി ജോയിയുടേതാണ് കട.

കല്ലുമലയിലും പരിസരങ്ങളിലെ പഞ്ചായത്തുകളിലും മാവേലിക്കര മുനിസിപ്പാലിറ്റിയിലുമുള്ളവര്‍ മത്സ്യത്തിനും മാംസത്തിനും പച്ചക്കറിക്കും ആശ്രയിക്കുന്ന മാവേലിക്കരയിലെ പ്രധാന കച്ചവട കേന്ദ്രമാണ് കല്ലുമലയിലെ പ്രഭാത മാര്‍ക്കറ്റ്. എല്ലാ മതവിഭാഗക്കാരും ഒരുപോലെ ആശ്രയിക്കുന്ന ഈ മാര്‍ക്കറ്റില്‍ ഇത്തരം സംഭവം ആദ്യമാണ്. ഇത് മാവേലിക്കരയിലും കല്ലുമലയിലും സമീപ പഞ്ചായത്തുകളിലും പരിഭ്രാന്ത്രി പരത്തിയിട്ടുണ്ട്.

കുറച്ച് കാലമായി മാവേലിക്കരയുടെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് ഭീഷണി ഉണ്ടെങ്കിലും ബീഫ് വില്‍പ്പന തടയുന്നത് ആദ്യമായാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രശ്‌നത്തില്‍ ഇടപെട്ടത്.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിതമായെത്തി കട തുറപ്പിക്കുകയായിരുന്നു. സാമുദായിക ധ്രുവീകരണത്തിന് ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ എന്തുവില കൊടുത്തും ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഇതുസംബന്ധിച്ച് മാവേലിക്കര പൊലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് എസ്.ഐ വിഎം ശ്രീകുമാര്‍ പറഞ്ഞു.

സിപിഎം-ആര്‍എസ്എസ് രാഷ്ട്രീയമാണ് വിഷയത്തിന് പിന്നിലെന്നും സംഘര്‍ഷം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

Top