പി.കെ.ശശിക്കെതിരെയുള്ള പീഡന പരാതി ; ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

PK-SASI

പാലക്കാട്: പീഡന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുള്ള മൌനത്തില്‍ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം.

പി കെ ശശിക്കെതിരെ ആരോപണം ഉയര്‍ന്നത്തിനു ശേഷം ആദ്യമായാണ് ബുധനാഴ്ച പാലക്കാട് ജില്ലാ കമ്മിറ്റി ചേരുന്നത്. ഇരയ്‌ക്കൊപ്പമാണ് സംഘടന നില്‍ക്കേണ്ടതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ യോഗത്തില്‍ നിലപാടെടുത്തു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സി പി എം അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന നിലപാടല്ല ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം സ്വീകരിയ്ക്കുന്നതെന്നും ഒരു വിഭാഗം ആരോപിച്ചു.

എന്നാല്‍ ജില്ലാ കമ്മറ്റിയംഗം കൂടിയായ വനിതാ നേതാവ് ഡിവൈഎഫ്‌ഐക്ക് പരാതി നല്‍കിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ സമ്മേളന ഒരുക്കങ്ങള്‍ മാത്രമായിരുന്നു അജണ്ടയെന്നും ശശി വിഷയം ചര്‍ച്ചയാക്കേണ്ട വേദിയല്ല ജില്ലാകമ്മറ്റി യോഗമെന്നും നേതൃത്വം നിലപാടെടുത്തു.

ഒറ്റപ്പാലത്ത് നിന്നുള്ള അംഗമാണ് വിഷയത്തില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാടില്ലായ്മയെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്. പുതുശ്ശേരി, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിമര്‍ശിച്ചു. പരാതിക്കാരിയായ യുവതി ജില്ല കമ്മിറ്റിയോഗത്തില്‍ നിന്ന് വിട്ടുനിന്നതും നേതൃത്വത്തിന്റെ സമീപനം മൂലമാണെന്നും ആരോപണമുണ്ട്.

Top