മുതലാളിയോടല്ല, മാപ്പ് പറയേണ്ടത് വായനക്കാരോട്; മനോരമയ്‌ക്കെതിരെ റഹീം

കൊച്ചി: സാന്റിയാഗോ മാര്‍ട്ടിന്‍ വിഷയത്തില്‍ മുതലാളിയോടല്ല മാപ്പ് പറയേണ്ടതെന്നും വായനക്കാരോടാണെന്നും മലയാള മനോരമയോട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

മനോരമയുടെ മാധ്യമ രീതികളില്‍ പലതും മാധ്യമ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണെന്നും എങ്ങനെയാകരുത് റിപ്പോര്‍ട്ടിങ്ങ് എന്ന് പഠിപ്പിക്കാന്‍ മനോരയുടെ ഈ നുണ വാര്‍ത്തകള്‍ ചില്ലിട്ട അലമാരയില്‍ സൂക്ഷിച്ചു വയ്ക്കണമെന്നും റഹീം പരിഹസിച്ചു.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാപ്പ് പറയേണ്ടത് വായനക്കാരോടാണ്.

അങ്ങനെ മഹാനായ പത്ര മുതലാളി ‘അന്തസ്സായി’മാപ്പ് പറഞ്ഞിരിക്കുന്നു.പണം കൊടുത്തു പത്രം വാങ്ങി വായിക്കുന്നവര്‍ ഒരിക്കല്‍ കൂടി മണ്ടന്മാരായതായി മനോരമ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. എന്താല്ലേ?

സാന്റിയാഗോ മാര്‍ട്ടിന്‍.. ദീര്‍ഘമായ ഒരുകാലം സിപിഐ(എം) നെ വേട്ടയാടാന്‍ മനോരമ ഉപയോഗിച്ച ആയുധമായിരുന്നു.
മനോരമയുടെ ‘കൂലിയെഴുത്തുകാര്‍’ എഴുതി പിടിപ്പിച്ച അപസര്‍പ്പക കഥകള്‍ വായനക്കാര്‍ മറന്നിട്ടില്ല. ഇന്നിതാ സാന്റിയാഗോ മുതലാളിയുടെ മുന്നില്‍ മനോരമ മുതലാളി നിരുപാധികം മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചുവത്രെ!.

ഒന്നാം പേജില്‍ ഒരുപാട് കാലം എഴുതി വിട്ടതൊക്കെ പച്ചക്കള്ളമായിരുന്നു.
നിങ്ങളുടെ നുണകള്‍ പണം കൊടുത്തു വാങ്ങി വായിച്ച മലയാളികളോടാണ് മനോരമ മാപ്പ് പറയേണ്ടത്.

ഐഎസ്ആര്‍ഒ ചാരക്കേസ് നമ്മള്‍ മറന്നിട്ടില്ല. മനോരമയുടെ മാധ്യമ രീതികളില്‍ പലതും മാധ്യമ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണ് -എങ്ങനെയാകരുത് റിപ്പോര്ട്ടിങ് -എന്ന് പഠിപ്പിപ്പിക്കാന്‍ മനോരയുടെ ഈ നുണ വാര്‍ത്തകള്‍ ചില്ലിട്ട അലമാരയില്‍ സൂക്ഷിച്ചു വയ്ക്കണം.

Top