പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോയില്ല; ഡിവൈഎഫ്‌ഐ നേതാവിനു ക്രൂരമര്‍ദനം

കൊല്ലം: ജോലി കിട്ടിയതിനു ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന പേരില്‍ ഡിവൈഎഫ്‌ഐ നേതാവിനു സഹപ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ചോരയൊലിപ്പിക്കുന്ന മുഖവുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ ആശുപത്രിയിലേക്കു പറഞ്ഞയച്ച പൊലീസ് കേസെടുക്കാതെ ഉരുണ്ടുകളിക്കുന്നു. ഡിവൈഎഫ്‌ഐ സിവില്‍ സ്റ്റേഷന്‍ മേഖലാ കമ്മിറ്റി അംഗവും സിപിഎം പുന്നത്തല സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ തിരുമുല്ലവാരം പുന്നത്തല ചേന്നലില്‍ ശിവകൃപയില്‍ രവിന്‍ (27) ആണു മര്‍ദനത്തിന് ഇരയായത്. ഇടിക്കട്ട കൊണ്ടുള്ള ഇടിയേറ്റു മൂക്കിന്റെ പാലം തകര്‍ന്ന രവിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

രവികുമാര്‍- രാജലക്ഷ്മി ദമ്പതികളുടെ ഏകമകനാണു രവിന്‍. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. കൊല്ലം നഗരത്തില്‍ നെല്ലിമുക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രവിനെ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഫോണില്‍ വിളിച്ചുവരുത്തി വീടിനടുത്തുവച്ചു മര്‍ദിക്കുകയായിരുന്നു. നേതാക്കള്‍ക്കൊപ്പം മാരകായുധങ്ങളുമായി പതിനഞ്ചോളം വരുന്ന മറ്റൊരു സംഘവും ഉണ്ടായിരുന്നതായി രവിന്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനയില്‍ക്കുളങ്ങര സ്വദേശി അഫന്‍ താഹയ്ക്കും മര്‍ദനമേറ്റു. നാട്ടുകാര്‍ ഇടപെട്ടാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

എട്ടു വര്‍ഷമായി സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും സജീവമായ രവിന്, തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജോലി ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രവര്‍ത്തനം കഴിഞ്ഞാണു ജോലിയില്‍ പ്രവേശിക്കാനായത്. രാവിലെ 8 മുതല്‍ രാത്രി 8 വരെ ജോലിയുള്ളതിനാല്‍ പ്രവര്‍ത്തനത്തിനു വരാന്‍ കഴിയാത്തതിലെ ബുദ്ധിമുട്ട് പിന്നീട് നേതാക്കളെ അറിയിച്ചിരുന്നതായി രവിന്‍ പറയുന്നു.

ജോലിക്കൊപ്പം പിഎസ്സി പരീക്ഷയ്ക്കുള്ള തയാറെടുപ്പും നടത്തണം. പരിപാടികള്‍ക്കു വരാത്തതിന്റെ കാരണം തിരക്കി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടിലെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ഡിവൈഎഫ്‌ഐ നേതാവ് സ്ഥിരമായി ഫോണില്‍ വിളിച്ചു പാര്‍ട്ടി പരിപാടിക്കു വന്നേ പറ്റൂവെന്നു ഭീഷണിപ്പെടുത്തിയതായി രവിന്‍ പറയുന്നു. മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറാകാതിരുന്നതോടെ രവിന്‍ ഇന്നലെ രേഖാമൂലം പരാതി നല്‍കി. ഡിവൈഎഫ്‌ഐ മേഖലാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണു പരാതി.

Top