ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ പൂട്ടി ഡച്ച് പട

ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ പൂട്ടി ഡച്ച് പട. 87 റണ്‍സിനാണ് നെതര്‍ലന്‍ഡ്സിന്റെ വിജയം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ കളിയില്‍ മികച്ച ബോളിങ് പ്രകടനം പുറത്തെടുത്താണ് നെതലന്‍ഡ്സ് ആശ്വാസ ജയം കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്സ് ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും വലിയൊരു സ്‌കോറിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മികച്ച ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ പിടിച്ചുകെട്ടുകയായിരുന്നു നെതര്‍ലന്‍ഡ്സ്.

രാവിലെ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്ട്രേലിയക്ക് അഞ്ചു റണ്‍സിന്റെ ജയം സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ അവസാന ഓവറിലും കിവീസ് ജയത്തിനായി പൊരുതി വീണു. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. ഇതിനായി ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും അഞ്ചാം പന്തില്‍ താരം റണ്ണൗട്ടായതോടെ അവരുടെ പ്രതീക്ഷകള്‍ അവസാനിച്ചു. സ്‌കോര്‍: ഓസ്ട്രേലിയ – 388/10 (49.2), ന്യൂസീലന്‍ഡ് – 383/9 (50).

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് പത്ത് വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ നിന്ന് 229 റണ്‍സ് നേടി. ക്യാപ്റ്റന്‍ എഡ്വേഡ്സിന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഡച്ച് പടയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 89 ബോളില്‍നിന്ന് 68 റണ്‍സ് നേടിയ ക്യാപ്റ്റനും 41 പന്തില്‍ 41 റണ്‍സ് സ്‌കോര്‍ ചെയ്ത വെസ്ലി ബരേസിയുമാണ് ബംഗ്ലാദേശ് ബോളിങ് നിരയോട് ചെറുത്തുനിന്നത്. ബംഗ്ലാദേശിന് വേണ്ടി ഷൊരീഫുല്‍ ഇസ്ലാം, തസ്‌കിന്‍ അഹ്‌മദ്, മഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

 

Top