നീറ്റ് പരീക്ഷയ്ക്കിടെ കണ്ണൂരില്‍ അരങ്ങേറിയത് കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവം

കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്കിടെ കണ്ണൂരില്‍ അരങ്ങേറിയത് ഞെട്ടിക്കുന്ന സംഭവം. പരീക്ഷാനിബന്ധനകളുടെ പേരില്‍ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി.

പരീക്ഷാ ഹാളിലേക്കു കയറുംമുമ്പ് ഡ്രസ് കോഡിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചെന്നാണു പരാതി. മറ്റു ചില വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അപമാനം നേരിടേണ്ടി വന്നു. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായുള്ള നടപടികളേ സ്വീകരിച്ചുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.

അപേക്ഷാഫോമില്‍ ഡ്രസ് കോഡ് ആവശ്യമാണോയെന്ന് ചോദിച്ചിരുന്നെന്നും വേണ്ടെന്നാണു താന്‍ വ്യക്തമാക്കിയിരുന്നതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. എന്നാല്‍, രാവിലെ സ്‌കൂളില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിയത്. പരീക്ഷാഹാളിനു പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാര്‍ഥിനി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീന്‍സ് ധരിച്ചതിനാണ് മറ്റൊരു വിദ്യാര്‍ഥിനിയെ അപമാനിച്ചത്. ജീന്‍സിലെ പോക്കറ്റും മെറ്റല്‍ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റര്‍ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടി വന്നു.

കടുത്ത നിബന്ധനകളാല്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാസെന്ററില്‍ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാഹാളിലേക്കു കയറ്റിയുള്ളൂവെന്നു രക്ഷിതാവ് പരാതിപ്പെട്ടു. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയാണ് ഞായറാഴ്ച നടന്നത്. രാജ്യത്ത് 104 നഗരങ്ങളിലായി 11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.

Top