പുകപരിശോധനാ കാലാവധി; ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

രുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 12 മാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നതാണ്  മന്ത്രി ആന്റണി രാജു ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ നടപടി. അഞ്ചരലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

ഒരുതവണ സര്‍ട്ടിഫിക്കറ്റിന് 80 രൂപയാണ് നല്‍കേണ്ടത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും നല്‍കിയത്. 2022 ഓഗസ്റ്റിലാണ് കാലാവധികുറച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ കുറിച്ചിട്ടുണ്ട്. നാലുമാസം ഫയല്‍ മന്ത്രിയുടെ പരിഗണനയിലായിരുന്നു. ഈ കാലയളവില്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയെക്കുറിച്ച് വിദഗ്ധസമിതി പഠനമോ, റിപ്പോര്‍ട്ടോ ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് നല്‍കിയ രേഖകളില്‍ പറയുന്നു.

പുകപരിശോധിക്കുന്ന യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനുള്ള ഇടവേള (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തണമെന്ന ആവശ്യവും ഇതോടൊപ്പം മന്ത്രി അംഗീകരിച്ചിരുന്നു. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് കാലാവധി കുറച്ചതെന്ന് ഫയലില്‍ മന്ത്രിയും വ്യക്തമാക്കിയിട്ടില്ല. നാലുമാസം കൂടുമ്പോള്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്ന റിപ്പോര്‍ട്ടാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയത്. കേന്ദ്രസ്ഥാപനമായ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ)യുടെ ഉപദേശം അനുസരിച്ചായിരുന്നു കമ്മിഷണറുടെ ശുപാര്‍ശ. എന്നാല്‍ ഇതിനെ അപ്പാടെ തള്ളികൊണ്ടാണ് മന്ത്രി ഇളവ് നല്‍കിയത്.

Top