പാലിക്കുന്നത് ശുദ്ധാശുദ്ധങ്ങള്‍, അയിത്തമല്ല, മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം; അഖില കേരള തന്ത്രി സമാജം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ല. ഇക്കാര്യത്തില്‍ ബ്രാഹ്‌മണ അബ്രാഹ്‌മണ ഭേദമില്ല. മാസങ്ങള്‍ക്ക് ശേഷമുള്ള വിവാദത്തില്‍ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ താന്‍ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷനേതാവടക്കം പ്രതികരണമറിച്ചിരുന്നു. കേരളത്തിന്റെ പുരോഗമന സമൂഹത്തിനു നാണക്കേടാണ് ഈ സംഭവമെന്നും, ക്ഷേത്രത്തിന്റെ പേര് പറയണമെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. മറ്റ് മന്ത്രിമാരും, സിപിഐഎം സെക്രട്ടറിയേറ്റും സംഭവത്തില്‍ പ്രതിക്ഷേധം അറിയിച്ചിരുന്നു.

Top