ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസികള്‍ക്ക് ദുബൈ ഭരണാധികാരിയുടെ 10 ലക്ഷം രൂപ വീതം സമ്മാനം

ദുബൈ: ദുബൈയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സമയോചിതമായി രക്ഷപ്പെടുത്തിയ മലയാളികളടക്കം നാല് പ്രവാസികള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സമ്മാനം. കോഴിക്കോട് വടകര സ്വദേശി അബ്ദുല്‍ റാഷിദ്, ആര്‍ടിഎ ഡ്രൈവറായ കോതമംഗലം സ്വദേശി നാസിര്‍ മുഹമ്മദ്, മൊറോക്കന്‍ സ്വദേശി അഷ്‌റഫ്, പാകിസ്ഥാനി ആതിഫ് മഹ്മൂദ് എന്നിവര്‍ക്കാണ് 50,000 ദിര്‍ഹം (10 ലക്ഷം രൂപ) വീതം സമ്മാനമായി നല്‍കിയത്.

ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയാണ് ഇവര്‍ക്ക് പാരിതോഷികം കൈമാറിയത്. ഈ മാസം 24ന് രാവിലെ ദേര അല്‍ മറാര്‍ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ ഇവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കെട്ടിടത്തിന് താഴെ ഇവര്‍ തുണി വിടര്‍ത്തിപ്പിടിച്ച് നിന്നു. കൃത്യമായി തുണിയിലേക്ക് ചാടിയ പൂച്ച പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. അബ്ദുല്‍ റാഷിദ് ആണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്.

ദുബൈ ഭരണാധികാരി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയും പൂച്ചയെ രക്ഷിച്ച പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവര്‍ നന്ദി പറയാന്‍ സഹായിക്കൂ’ എന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

Top