സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു ; മറിയം ഗെയിമിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്‌

ദുബായ്: ബ്ലൂവെയില്‍ പോലുള്ള അപകടകാരികളായ ഗെയിമുകളെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പുതിയ വിവാദം ഉയര്‍ത്തി മറിയം ഗെയിം.

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഗെയിമിനെ വിമര്‍ശിച്ചുകൊണ്ട് ദുബായ് പൊലീസ് ഇതിനോടകം രംഗത്തെത്തി.

2017 ജൂലൈ 25 ന് പുറത്തുവന്ന ഓണ്‍ലൈന്‍ ഗെയിമിനെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം നിരവധി പേരാണ് വിമര്‍ശിച്ചത്.

കളിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഖത്തര്‍ പ്രതിസന്ധി പോലുള്ള വിവാദങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വരെ കളിയിലൂടെ ചോര്‍ത്തിയെടുക്കുന്നുണ്ടെന്നാണ് ആരോപണം.

കാട്ടിനുള്ളില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി തിരിച്ച് വീട്ടില്‍ എത്തിക്കുന്നതാണ് ഗെയിം. ഭയപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങളും ശബ്ദങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തി തിരിച്ച് മടങ്ങുന്നതിനിടയില്‍ കളിക്കുന്നവരോട് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

കളിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഗെയിമിലൂടെ ചോര്‍ത്തിയെടുക്കുന്നതിനാല്‍ ഇതിനെതിരേ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സിലെ ദുബായ് പൊലീസ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ എബ്രഹിം അല്‍ മന്‍സൗറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താമസസ്ഥലം എവിടെയാണ് എന്നതുള്‍പ്പടെയുള്ള നിരവധി സ്വകാര്യ വിവരങ്ങളാണ് ഗെയിമിലൂടെ ചോദിക്കുന്നത്. കളിക്കുന്നതിനിടെ സ്മാര്‍ട്ട്‌ഫോണിലെ നിരവധി ഫോള്‍ഡറിലേക്കും ആപ്ലിക്കേഷനിലേക്കും പ്രവേശിക്കേണ്ടതായി വരുമെന്നും ഇത് ഉപഭോക്താവിന്റെ ഫോട്ടോ ആല്‍ബത്തില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാനും രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്താനും സഹായകമാകുമെന്നും മേജര്‍ ജനറല്‍ അല്‍ മന്‍സൗറി നിരീക്ഷിച്ചു.

Top