ദുബായില്‍ വിവാഹ ബന്ധങ്ങളില്‍ സോഷ്യല്‍ മീഡിയ വില്ലനാകുന്നു

ദുബായ്: സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗവും സോഷ്യല്‍ മീഡിയയിലെ താരങ്ങളോടുള്ള അനുകരണ മനോഭാവവും ദുബായിലെ വിവാഹ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതായി കണ്ടെത്തല്‍. അടുത്തിടെയായി ഇത്തരം നിരവധി കേസുകളാണ് ദുബായ് കോടതി മുമ്പാകെ എത്തിയതെന്ന് കോടതിയിലെ ഫാമിലി ഗൈഡന്‍സ് വിഭാഗം ഡയറക്ടര്‍ അഹ്മദ് അബ്ദുല്‍ കരീം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുടുംബ ബന്ധങ്ങളിലും ശ്രദ്ധ കുറയ്ക്കുന്നതും അത് തര്‍ക്കത്തിലേക്കും വിവാഹ   മോചനത്തിലേക്കും നയിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ദുബായ് കോടതിയിലെത്തിയ കേസുകളിലെ വര്‍ധവും ഇതിലേക്കാണ് സൂചന നല്‍കുന്നത്. 2019ല്‍ 1729 കേസുകളുണ്ടായിരുന്ന സ്ഥാനത്ത് 2020ല്‍ അത് 1857 ആയി ഉയര്‍ന്നതായും അദ്ദേഹം അറിയിച്ചു.

സോഷ്യല്‍ മീഡിയയോടുള്ള അമിതമായ ആസക്തി ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് കുടുംബപരമായ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കുറയുന്നതായാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തുന്ന കേസുകളില്‍ നിന്ന് വ്യക്തമാകുന്നത്. വാട്ട്സാപ്പിലും ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെയുള്ള പ്രശസ്തിയും തര്‍ക്കങ്ങള്‍ക്ക് കാരണമാവുന്നു. ദമ്പതിമാരില്‍ ഒരാള്‍ക്ക് കൂടുതല്‍ ലൈക്കുകളും ഫോളോവേഴ്സിനെയും ലഭിക്കുന്നത് പങ്കാളിയില്‍ അസൂയയ്ക്കും പ്രശ്നങ്ങള്‍ക്കും ഇടവരുത്തുന്ന കേസുകളും നിരവധിയാണ്.

പങ്കാളിയുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കാരണം കുടുംബപരമായ ബാധ്യതകള്‍ നിരവേറ്റുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നത് വിവാഹ മോചനത്തിലേക്ക് നയിക്കുന്ന നിരവധി കേസുകള്‍ കോടതിയിലെത്തിയതായും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗം കൂടുന്നതിനനുസരിച്ച് ഭാര്യ ഭര്‍ത്താക്കാന്‍മാര്‍ തമ്മിലുള്ള ആശയ വിനിമയം കുറയുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

Top