ദുബായില്‍ നിന്ന് ഇന്ത്യയില്‍ എത്താന്‍ ഇത്തവണ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍

വധിക്കാല കൊള്ളലാഭം ഇത്തവണയില്ല, ദുബായ്- മുംബൈ ടിക്കറ്റിന് വെറും 6000 രൂപ മാത്രം. ക്രിസ്മസും ന്യൂഇയറും സ്‌കൂള്‍ അവധിയുമൊക്ക ഒന്നിച്ച് വരുന്ന ഡിസംബര്‍-ജനുവരി മാസങ്ങള്‍ വിമാനക്കമ്പനികളുടെ തിരക്കു പിടിച്ച മാസങ്ങളാണ്. യാത്രക്കാര്‍ കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ കൊള്ളലാഭം കൊയ്യുകയാണ് പതിവ് രീതി. എന്നാല്‍ കൊറോണ മൂലം ഉണ്ടായ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വന്‍ ഇടിവ് ടിക്കറ്റ് നിരക്ക് കുത്തനെ കുറയ്ക്കാന്‍ എയര്‍ലൈന്‍സുകളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

ദുബായില്‍ നിന്ന് മുംബൈയിലേക്ക് 300 ദിര്‍ഹമിനു (6000 രൂപ) വരെ ഇപ്പോള്‍ ടിക്കറ്റുകള്‍ കിട്ടാനുണ്ട്. അടുത്ത കാലത്തൊന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇത്ര വലിയ കുറവുണ്ടായിട്ടില്ല. ഫ്ളൈദുബായ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്നത്. ലണ്ടനിലേക്കുള്ള ടിക്കറ്റ് നിരക്ക് 1600 ദിര്‍ഹമാണ്. സാധാരണ ഈ കാലയളവിലെ നിരക്കിന്റെ 30 ശമതാനം മാത്രമാണിത്. അതേസമയം, കൊവിഡ് കാലത്ത് ദുബായില്‍ നിന്ന് ഏറ്റവുമധികം യാത്രക്കാരുള്ള മാലിദ്വീപിലേക്ക് 2500-3500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.

ലണ്ടനിലെ പുതിയ വൈറസ് ബാധയെ തുടര്‍ന്ന് പല രാജ്യങ്ങളും അവിടേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും യുഎഇ ഇതുവരെ അവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് യാത്ര തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പുതിയ വൈറസ് ഭീഷണിയെ തുടര്‍ന്ന് യാത്രക്കാര്‍ കൂട്ടമായി ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തു. ഇതോടെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു.

Top