ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു

ദുബായ് : ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. തൊഴില്‍ സമയം കുറച്ചും, വാര്‍ഷിക അവധികള്‍ വര്‍ധിപ്പിച്ചും ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന വിധമാണ് പരിഷ്‌കരിച്ചത്. പ്രവാസി ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്തിരിക്കണമെന്ന നിയമം സര്‍ക്കാര്‍ റദ്ദാക്കി. പുറമെ വാര്‍ഷിക അവധി 22 ദിവസത്തില്‍ നിന്ന് 25 ദിവസമായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവാസി ജീവനക്കാരുടെ കുടുംബത്തിനും 21 വയസിന് താഴെയുള്ള മൂന്ന് മക്കള്‍ക്കും സ്‌റ്റൈപന്റ് നല്‍കും. ജീവിതപങ്കാളിയുടെ മരണത്തില്‍ അനുശോചിച്ച് 10 ദിവസം അവധിയെടുക്കാമെന്നും , അടുത്തബന്ധുക്കള്‍ മരിച്ചാല്‍ അഞ്ച് ദിവസവും അവധി ലഭിക്കും. സ്ഥാനക്കയറ്റം, ബോണസ്, അധികസമയ സേവനത്തിനുള്ള വേതനം എന്നിവ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാക്കുമെന്നും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഭാര്യക്കും 21 വയസിന് താഴെയുള്ള മക്കള്‍ക്കും പഠനസഹായം നല്‍കും. ജോലികളില്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്‍തൂക്കവും അഞ്ച് ദിവസം പ്രത്യേക അവധി, ജോലി സമയത്തില്‍ ഇളവ് എന്നിവയുണ്ടാകും. ജീവനക്കാര്‍ക്ക് ഉപരിപഠനത്തിനും അവധിയും ആനുകൂല്യങ്ങളും നല്‍കും.

Top