ദുബൈ: കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റീൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബൈ ഹെൽത്ത് അതോറിറ്റി പുറത്തിറക്കി.
കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീർഘകാലം സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക. 21 ദിവസമാണ് ക്വാറന്റീൻ നിർദ്ദേശിച്ചിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്ത് റൂമും നല്ലപോലെ വായുസഞ്ചാരവുമുള്ള ഒറ്റ മുറിയിലായിരിക്കണം താമസം. ഇവരുടെ വസ്തുക്കൾ മറ്റാരും ഉപയോഗിക്കരുത്. പനി, ചൊറിഞ്ഞു പൊട്ടൽ എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കണം. കൈകൾ വൃത്തിയായി കഴുകണം. വസ്ത്രങ്ങൾ പ്രത്യേകം കഴുകണം.
ദിവസവും ശരീരോഷ്മാവ് പരിശോധിക്കണം. രക്തം, അവയവം, കോളങ്ങൾ എന്നിവ ദാനം ചെയ്യുകയോ മുലപ്പാൽ നൽകുകയോ ചെയ്യരുത്. എന്തെങ്കിലും ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഡിഎച്ച്എയുടെ കോൾ സെന്ററിൽ 800342 വിളിച്ച് അറിയിക്കണം. ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകണം. പോസിറ്റീവായാൽ ഐസൊലേഷൻ നടപടി സ്വീകരിക്കണം. നെഗറ്റീവാണെങ്കിൽ 21 ദിവസത്തെ ക്വാറന്റീൻ തുടരണമെന്നും ഡിഎച്ച്എ വ്യക്തമാക്കി.