വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ശാരീരികമായി ഉപദ്രവിച്ചതായി ആരോപണം

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. രാജ്യത്ത് കൃത്യമായ ശിക്ഷാ നടപടി ഇല്ലാ എന്നതാണ് അക്രമികള്‍ക്ക് വീണ്ടും ക്രൂര കൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത വര്‍ധിപ്പിക്കുന്നത്. ഇപ്പോഴിതാ വീണ്ടും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.സൗത്ത് ഡല്‍ഹിയിലെ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായി എന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. കോളേജിലെ വാര്‍ഷിക ആഘോഷത്തിനിടെ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. ചില വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ഇടപ്പെട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഫെബ്രുവരി 6ന് കോളേജില്‍ നടന്ന പരിപാടിക്കിടെ ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. 30-35 വയസിന് ഇടയിലുള്ള യുവാക്കളാണ് അതിക്രമിച്ച് ക്യാമ്പസിലേയ്ക്ക് കടന്നതെന്നും ഇവര്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കെത്തിയവരാണ് ക്യാംപസില്‍ അതിക്രമിച്ച് കയറിയതെന്ന് ചില വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. ‘ജയ് ശ്രീറാം’ വിളിച്ചാണ് ആളുകള്‍ ക്യാംപസിനുള്ളില്‍ പ്രവേശിച്ചതെന്ന് ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്തു നിന്നു വന്‍ വീഴ്ചയാണ് സംഭവച്ചിരിക്കുന്നതെന്നും ഇതിനെതിരെ തിങ്കളാഴ്ച ക്യാംപസില്‍ പ്രതിഷേധിക്കുമെന്നും സംഘടന അറിയിച്ചു.

എന്നാല്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനികളുടെ ഭാഗത്തു നിന്നോ കോളജ് അധികൃതരുടെ ഭാഗത്തു നിന്നോ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

Top