മദ്യപിച്ച് വാഹനം ഓടിച്ചു; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഏഴു പേര്‍ ഗുരുതരാവസ്ഥയില്‍

accident

ചാലക്കുടി: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ചാലക്കുടി സ്വദേശി ജോസ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഓടിച്ച കാര്‍ ചാലക്കുടി ആനമല ജങ്ഷനില്‍ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തു മണിയോടെ ചാലക്കുടി ടൗണിലാണ് സംഭവം. ആനമല ജംഗ്ഷന്‍ മുതല്‍ നോര്‍ത്ത് ജംഗ്ഷന്‍ വരെയാണ് ജോസിന്റെ കാര്‍ നിയന്ത്രണമില്ലാതെ പായുകയായിരുന്നു. മുന്നില്‍ ഓടിയിരുന്ന ബൈക്ക് ആദ്യം ഇടിച്ചു തെറിപ്പിച്ചു. ചാലക്കുടി സ്വദേശി ലിജോ(39), ഭാര്യ അനു(31), മകന്‍ അലന്‍ എന്നിവരായിരുന്നു ആ ബൈക്കില്‍ ഉണ്ടായിരുന്നത്. കുട്ടി തെറിച്ചു വീണു. അനു വീണ ഉടനെ അബോധാവസ്ഥയിലായി.

പിന്നീട് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു. ആഘാതത്തില്‍ രണ്ടു തവണ ഓട്ടോ മറിഞ്ഞു. ഡ്രൈവര്‍ ചാലക്കുടി സ്വദേശി സതീശന്‍(45) ഗുരുതരാവസ്ഥയിലാണ്. ഇതു കണ്ട മറ്റു വണ്ടിക്കാര്‍ റോഡില്‍ നിന്ന് വണ്ടി മാറ്റി. നടന്നു പോകുന്നവര്‍ ഓടിമാറി. എന്നിട്ടും മൂന്നു പേരെ കൂടി കാര്‍ ഇടിച്ചു. കാര്‍, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങി 20 വാഹനങ്ങളില്‍ കാറിടിച്ചു. പലരും വണ്ടി റോഡിലിട്ട് ഓടിയതിനാല്‍ പരുക്കേറ്റില്ല. പിന്നെ, കാര്‍ നടപ്പാതയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ജോസിനെ കയ്യേറ്റം ചെയ്യുകയും കാര്‍ തല്ലി പൊളിക്കുകയും ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം ജോസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.

Top