ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ കോടികളുടെ മയക്ക് മരുന്ന് കടത്ത്; ആലുവയില്‍ യുവാവ് പിടിയില്‍. . .

കൊച്ചി : ലഹരി മാഫിയക്കെതിരെ ആലുവ എക്‌സൈസ് റേഞ്ചിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടരുന്നു. നിശാപാര്‍ട്ടികള്‍ക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണി ലഹരിമരുന്നുകളുമായി പിടിയിലായി.

കോട്ടയം ഈരാറ്റുപേട്ട, തടയ്ക്കല്‍ ദേശത്ത്, പള്ളിത്താഴ വീട്ടില്‍, ബഷീര്‍ മകന്‍ കുരുവി അഷ്‌റു എന്ന് വിളിക്കുന്ന സക്കീര്‍ (33) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റലിയിലെടുത്ത്. രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയില്‍, 95 എണ്ണം അല്‍പ്രാസോളം മയക്ക് മരുന്ന് ഗുളികകള്‍, 35 എണ്ണത്തോളം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഗ്രീന്‍ ലേബല്‍ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അന്താരാഷ്ട വിപണിയില്‍ ഇതിന് രണ്ട് കോടിയില്‍പരം രൂപ വിലമതിക്കും.

ഹിമാചല്‍ പ്രദേശിലെ കുളു – മണാലി എന്നിവിടങ്ങളില്‍ നിന്ന് ഏജന്റുമാര്‍ വഴിയാണ് ഇയാള്‍ ഹാഷിഷ് ഓയില്‍ കേരളത്തില്‍ എത്തിക്കുന്നത്. ഗ്രീന്‍ ലേബല്‍ ഇനത്തില്‍ പെടുന്ന ഹാഷിഷ് ഓയിലിന് ആവശ്യക്കാര്‍ ഏറെയാണ്. മായം ചേര്‍ക്കാത്ത മയക്കുമരുന്നുകള്‍ വില്‍ക്കുന്നത് കൊണ്ട് ഇയാളുടെ മയക്ക് മരുന്നുകള്‍ക്ക് വന്‍ ഡിമാന്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് ഇയാള്‍ നിശാപാര്‍ട്ടികള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്.

ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോതറാപ്പി ചെയ്യുന്നതിനും, അമിതമായ ഉത്കണ്ഠ- ഭയം എന്നിവ ഉള്ളവര്‍ക്ക് നല്‍കുന്നതുമായ അതിമാരകമായ മയക്ക് മരുന്നാണ് അല്‍പ്രസോളം. ഈ മയക്ക് മരുന്നിന്റെ അളവും, ഉപയോഗ ക്രമവും പാളിയാല്‍ കഴുത്തിന് കീഴ്‌പോട്ട് തളര്‍ന്ന് പോകുവാനും ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാനസിക വിഭാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്നതാണ് നൈട്രോസെപാം ഗുളികകള്‍.

ഈരാറ്റുപേട്ട സ്വദേശിയായ പ്രതി ഇപ്പോള്‍ ആലുവ കുട്ടമശ്ശേരിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പെരുമ്പാവൂര്‍, വല്ലം കൊച്ചങ്ങാടി എന്ന സ്ഥലത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഇയാള്‍, ഇത് മറയാക്കി കൊണ്ട് വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്നു. മൈസൂരില്‍ നിന്നും മൈസൂര്‍ മാങ്കോ എന്ന ഇനത്തില്‍ പെടുന്ന കഞ്ചാവ് കൊണ്ട് വന്ന് നാട്ടില്‍ വില്‍പ്പന നടത്തി വന്നിരുന്ന ഷക്കീര്‍ എന്നയാള്‍ ഇയാളുടെ ഒരു സുഹൃത്ത് വഴി ബാംഗ്ലൂര്‍ വെച്ച് പരിചയപ്പെട്ട ഒരു ഇറാനിയന്‍ സ്വദേശി വഴിയാണ് കുളു – മണാലി എന്നിവിടങ്ങളില്‍ നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങാന്‍ തുടങ്ങിയത്. ഇറാനിയന്‍ സ്വദേശിയുടെ ഏജന്റുമാര്‍ വഴി ടെലിഗ്രാം മെസഞ്ചറില്‍ കൂടിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് ഇയാള്‍ തൃശുര്‍ – പാലക്കാട് എന്നിവിടങ്ങളില്‍ വെച്ചാണ് ഹാഷിഷ് ഓയില്‍ വാങ്ങിയിരുന്നത്.

മയക്ക് മരുന്ന് വില്പനയുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനായി തീവ്രവാദ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ച് വരുന്ന ടെലിഗ്രാം മെസെഞ്ചര്‍ അപ്പ് ആണ് ഉപയോഗിച്ച് വരുന്നതെന്നതും ശ്രദ്ധേയമാണ്. ഇത്തരം രഹസ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഡീലുകള്‍ സംബന്ധിച്ചുള്ള അന്വേഷണം ഏറെ ദുഷ്‌കരമാണെന്നും അധികൃതര്‍ അറിയിച്ചു. മയക്ക് മരുന്നുകള്‍ ഉപയോഗിക്കുന്ന വിധവും ഇയാള്‍ വിവരിച്ച് നല്‍കിയിരുന്നു.

അല്‍പ്രാസോളം മയക്ക് മരുന്ന് ഗുളിക കഴിച്ചതിന് ശേഷം ഹാഷിഷ് ഓയില്‍ ഉപയോഗിക്കുകയാണെങ്കില്‍ 24 മണിക്കൂര്‍ സമയത്തേയ്ക്ക് ഇതിന്റെ ഉന്മാദം നിലനില്‍ക്കുമെന്നും, ഈ രീതിയില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ ഇതിനെ ‘കിളി പോയി’ എന്നാണ് പറയുന്നതെന്നും ഇയാള്‍ വിശദീകരിച്ചിട്ടുണ്ട്. ഹാഷിഷ് ഓയില്‍ 100 ഗ്രാം വരെ കൈവശം വെയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതും, ഒരു കിലോയ്ക്ക് മേലെ കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതുമായ കുറ്റവുമാണെന്നിരിക്കെ ഇയാളില്‍ നിന്ന് പിടിച്ചെടുത്തത് രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയിലാണ്. അല്‍പ്രാസോളം മയക്ക് മരുന്ന് ഗുളികകള്‍ 50 എണ്ണം വരെ കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാം. ഇയാളുടെ സഹായികളായ ആളുകളെ ഇതിന് മുമ്പ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തിരുന്നു എങ്കിലും ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ കൈകളില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപെട്ട് വരുകയായിരുന്നു.

തൃശൂരില്‍ നിന്ന് ഇയാള്‍ മയക്ക് മരുന്നുകളുമായി ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ ടീം ഇയാളെ നിരീക്ഷിച്ച് വന്നിരുന്നു. ആലുവ കുട്ടമശ്ശേരിക്കടുത്ത് വെച്ച് ഇയാളുടെ കാര്‍ എക്‌സൈസ് ഷാഡോ സംഘം തടയുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടിയ ഇയാളെ ഷാഡോ ടീം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ മയക്കുമരുന്നുകളുമായി കാര്‍ അടക്കം കസ്റ്റഡിയില്‍ എടുത്തു.

ഏറ്റവും മാരകമായ ഉന്‍മാദ ലഹരി ഉത്പന്നങ്ങളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും, ഉന്‍മാദ അവസ്ഥയില്‍ ആയിരിക്കുന്നതിനും വേണ്ടിയാണ് ഇയാള്‍ മയക്ക് മരുന്ന് വിപണനം നടത്തിയിരുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ ടി.കെ ഗോപി അറിയിച്ചു. ഇയാള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തെക്കുറിച്ച് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാദ്ധ്യമായ എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും മറ്റ് വകുപ്പകളുടെ സഹകരണത്തോടെയും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയുമധികം അല്‍പ്രോസോളം മയക്ക് മരുന്ന് ഗുളികകള്‍ കണ്ടെടുക്കുന്നത്. മരുന്ന് കമ്പനികളുടെ മറവില്‍ ഇത്തരം ഗുളികകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഇത്തരം മയക്കു മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകാര്‍ ദുരുപയോഗം ചെയ്യുന്നതായും പ്രതിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രത്യേക ഷാഡോ വിഭാഗം ആലുവ എക്‌സൈസ് റേഞ്ചില്‍ രൂപീകരിച്ച് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഈ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനത്തിലാണ് ഷക്കീര്‍ പിടിയിലാകുന്നത്. ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍, അബ്ദുള്‍ കരീം, ഷാഡോ ടീം അംഗങ്ങളായ എന്‍.ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ്, സിയാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജു, നീതു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Top