പുതുവഴി തേടി ലഹരി കടത്ത്; മയക്കുമരുന്ന് കടത്തുന്നത് കൊറിയര്‍ വഴി

ലോക്ഡൗണ്‍ കാലത്ത് ലഹരിമരുന്നുകള്‍ അതിര്‍ത്തി കടത്താന്‍ പുതുവഴികള്‍ തേടുകയാണ് ലഹരി കടത്ത് സംഘങ്ങള്‍. കൊറിയര്‍ സര്‍വീസുകളാണ് ലഹരി കടത്താന്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗമെന്ന് എക്‌സൈസ് പറയുന്നു. സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലേക്കും ഷോര്‍ട്ട് സ്റ്റേ ഹോമുകളിലേക്കും ഇത്തരത്തില്‍ ലഹരി എത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്ത്രീകളുടെ കൈകളില്‍ ലഹരി എത്തിക്കുന്നത് ഇടനിലക്കാരായ പുരുഷന്‍മാരാണ്. ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ കൂടുതല്‍. നവമാധ്യമ കൂട്ടായ്മകളില്‍ നിന്നുതന്നെയാണ് ഭൂരിഭാഗം പേരും ഇടനിലക്കാരെ കണ്ടെത്തുന്നത്. ആവശ്യമുള്ള സാധനങ്ങളുടെ കോഡും പണവും കൈമാറിയാല്‍ പറയുന്ന സ്ഥലത്ത് സാധനം സുരക്ഷിതമായി എത്തിക്കും.

കോഫീ ഷോപ്പുകള്‍, ബസ് സ്റ്റാന്റ്, ബീച്ച്, മാര്‍ക്കറ്റുകള്‍, ഷോപ്പിംങ് മാളുകള്‍, കോളേജ് ക്യാമ്പസ്സുകള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങളാണ് നേരിട്ടുള്ള ലഹരി കൈമാറ്റത്തിനായി പ്രധാനമായും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍. വിവിധ പാര്‍സല്‍ സര്‍വീസുകളെ ആശ്രയിച്ചാണ് ഹോസ്റ്റലുകളിലേക്കും ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ അടക്കമുള്ള വിവിധ താമസസ്ഥലങ്ങളിലേക്കും ലഹരി എത്തിക്കുന്നത്.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയാണ് ലഹരി വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ലഹരി സുരക്ഷിതമായി കേരളത്തില്‍ എത്തിക്കാന് മാഫിയകള്‍ കൂടുതലായും ഉപയോഗിക്കുന്നതും പാര്‍സല്‍ സര്‍വീസുകളെയാണ്. വിവിധ ലഹരി ഉത്പന്നങ്ങള്‍ മുതല്‍ ശസ്ത്രക്രിയക്കായി ആളുകളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍വരെ പാര്‍സല്‍ മാര്‍ഗം സുഗമമായി അതിര്‍ത്തി കടന്ന് എത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ ഗോഡൗണുകളില്‍ നിന്നാണ് കേരളത്തിലെ ലഹരി വില്‍പ്പനക്കാര്‍ വന്‍ തോതില്‍ കഞ്ചാവ് ശേഖരിക്കുന്നത്. എംഡിഎംഎ, എല്‍എസ്ഡി, നൈട്രോസെപാം തുടങ്ങിയ വിവിധ മരുന്നുകള്‍ ഇവയുടെ പ്രധാന ഉത്പാദന കേന്ദ്രങ്ങളായ ഗോവ, മുംബൈ, ബെംഗളൂരൂ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.

ഇത്തരം ലഹരിവസ്തുക്കള്‍ കടത്താന്‍ കേരളത്തിന് പുറത്ത് പഠിക്കുന്ന മലയാളി പെണ്‍കുട്ടികളെ കാരിയര്‍മാരാക്കുന്ന സംഘങ്ങളും സജീവമാണ്.

 

Top