ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഹൈദരാബാദിലെ ഇഡി ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യല്ലിനായി ഹാജരായി. എൻസിബി, ഇഡി, ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘവും വിവിധ താരങ്ങളെ കേന്ദ്രകരിച്ച് അന്വേഷണം തുടരുകയാണ്.
30 കോടിയലിധകം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. ഈ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റാണാ ദഗ്ഗുബാട്ടിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് റാണാ ദഗ്ഗുബാട്ടിയെ ചോദ്യം ചെയ്യുന്നത്.
പ്രശസ്ത നടി ചാർമി കൗറിനും രാകുൽ പ്രീത് സിംഗിനും എൻസിബി നോട്ടീസ് അയച്ചിട്ടുണ്ട്. രാകുൽ പ്രീത് സിംഗിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ചാർമി കൗറിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻസിബിയും അവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
കന്നഡയിലെ പ്രമുഖ നടിയും അവതാരകയുമായ അനുശ്രീ മയക്കുമരുന്ന ശൃംഖലയിലെ പ്രധാന ഡീലറാണെന്നാണ് കർണാടക ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.