ലഹരിമരുന്ന് കേസ്; ബിനീഷിന് ക്ലീന്‍ ചിറ്റില്ല, ഇഡി വീണ്ടും വിളിപ്പിക്കും

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആവശ്യമെങ്കില്‍ ബിനീഷിനെ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കി. ബിനീഷ് ഇന്ന് വൈകുന്നേരം ബംഗളുരുവില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും. അനൂപിന് പണം നല്‍കിയവരെ മുഴുവന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. അനൂപിന്റെ മൊഴിയുമായി ഇവരുടെ മൊഴികള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടി

ഇന്നലെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വിട്ടയച്ചത്. മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബിനീഷ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു.

വ്യാപാര ആവശ്യത്തിനായി മുഹമ്മദ് അനൂപ് വിവിധ അക്കൗണ്ടുകളിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ആറ് ലക്ഷം രൂപ മാത്രമാണ് താന്‍ വ്യാപാര ആവശ്യത്തിനായി അനൂപിന് നല്‍കിയതെന്നും ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും ബിനീഷ് ആവര്‍ത്തിച്ചു.

Top