ബംഗളൂരു മയക്കുമരുന്ന് കേസ്; അനൂപ് മുഹമ്മദ് ഇഡി കസ്റ്റഡിയില്‍

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങി. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ച് അറിയാനാണ് അനൂപിനെ കസ്റ്റഡിയിലെടുത്തതിന്റെ പ്രധാന ലക്ഷ്യം. ഇത് രണ്ടാം തവണയാണ് അനൂപിനെ ചോദ്യം ചെയ്യാനായി ഇ.ഡി കസ്റ്റഡിയില്‍ വാങ്ങുന്നത്.

ആദ്യം ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അതിന് ശേഷമായിരുന്നു ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

ആദ്യ തവണ ചോദ്യം ചെയ്തപ്പോള്‍ ഏകദേശം 20 അക്കൗണ്ടുകളില്‍ നിന്നായി അനൂപിന് 50 ലക്ഷം രൂപ വന്നിട്ടുണ്ടെന്ന് ഇ.ഡിക്ക് വ്യക്തമായിരുന്നു. എന്നാല്‍ ഇതിന്റെ സോഴ്സ് എങ്ങനെയാണ് എന്ന് അറിയില്ല എന്നായിരുന്നു അനൂപിന്റെ മൊഴി. മാത്രമല്ല ബിനീഷ് പറഞ്ഞത് അനുസരിച്ചാണ് പണം വന്നതെന്നും മൊഴി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ബിനീഷിനെ ചോദ്യം ചെയ്തത്. രണ്ട് മൊഴിയും ഒരിക്കല്‍ കൂടെ പരിശോധിക്കാനായിട്ടാണ് ഇ.ഡി അനൂപിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്.

Top