Drop trials of BrahMos missile from Sukhoi-30 in Pokhran from Aug 24

ന്യൂഡല്‍ഹി : ആണവശക്തിയായി ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ പൊഖ്‌റാന്‍ വീണ്ടും ചരിത്ര ദൗത്യത്തിന് വേദിയാകുന്നു.

ലോകരാജ്യങ്ങളില്‍ ആദ്യമായി ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്ന ഏകരാജ്യമായാണ് ഇന്ത്യ മാറുന്നത്. വന്‍ശക്തികളായ അമേരിക്കക്കും ചൈനക്കും റഷ്യക്കുമൊന്നും സ്വന്തമാക്കാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടമാണിത്.

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് സുഖോയ് പോര്‍വിമാനത്തിലാണ് ഘടിപ്പിക്കുന്നത്. പരീക്ഷണപ്പറക്കല്‍ ഔദ്യോഗികമായി നടക്കുന്നത് 24 മുതല്‍ 26 വരെയാണെങ്കിലും ഇതിന് മുന്‍പ് നടന്ന ‘ടെസ്റ്റ്’ വന്‍ വിജയമായിരുന്നു.

സുഖോയ് വിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് വിക്ഷേപണം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ നടക്കുമെന്നാണു സൂചന. ഇതിനു മുന്‍പുള്ള പരീക്ഷണമാണ് വരും ദിവസങ്ങളില്‍ പൊഖ്‌റാനിലെ ടെസ്റ്റ് റേഞ്ചില്‍ നടക്കുക.

ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈല്‍ ഉപയോഗിച്ചാകും പരീക്ഷണം. വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായിരിക്കുമിത്. പക്ഷെ എന്‍ജിന്‍, സ്‌ഫോടന വസ്തുക്കള്‍ എന്നിവ ഇതില്‍ ഉണ്ടാകില്ല. സുഖോയില്‍ നിന്നു മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ സാങ്കേതിക വിദ്യയും പരീക്ഷിക്കുന്നതിനും മിസൈല്‍ വിക്ഷേപണത്തിനു ശേഷം എയര്‍ക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനുമെല്ലാമാണു പരീക്ഷണം നടത്തുന്നത്. യഥാര്‍ഥ വിക്ഷേപണത്തിനു മുന്‍പ് ഇക്കാര്യങ്ങള്‍ കൃത്യമായില്ലെങ്കില്‍ അപകടങ്ങള്‍ക്ക് തന്നെ കാരണമായേക്കും. ഇത് ഒഴിവാക്കുന്നതിനാണ് കരുതല്‍ നടപടി.

കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസ് മിസൈലിന്റെ പ്രത്യേക പതിപ്പുകള്‍ നേരത്തെ തന്നെ പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കി കഴിഞ്ഞിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്‌കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍(എച്ച്എഎല്‍) പരിക്ഷ്‌കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കും ജോലികള്‍ക്കുമൊടുവിലാണു സുഖോയ് 30ബ്രഹ്മോസ് സംയോജനം പൂര്‍ത്തിയായത്.

ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ കേന്ദ്രത്തിലായിരുന്നു സംയോജനം പൂര്‍ത്തിയായത്. മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ അത്രതന്നെ കരുത്തുള്ള സൂപ്പര്‍ സോണിക് ഫൈറ്റര്‍ ജറ്റാണ് ഉപയോഗിക്കുന്നത്.

സുഖോയ് വിമാനത്തില്‍ നിന്നു കരയിലെ ടാര്‍ജറ്റിലേക്കുള്ള ബ്രഹ്മോസ് പരീക്ഷണം ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ ഈ മാസം അവസാനത്തോടെ നടക്കുമെന്നാണു വിവരം.

അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ 11,000 അടി ഉയരത്തില്‍ വ്യോമതാവളം തുറന്ന ഇന്ത്യ വീണ്ടും സൈനിക ശക്തിയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ അമ്പരപ്പും അത്ഭുതവുമാണ് സൃഷ്ടിക്കുന്നത്.

Top