വഴിനീളെ ഡ്രോണുകള്‍; രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് വന്‍ സുരക്ഷാ സന്നാഹം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചും കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഒരുക്കം. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയോടനുബന്ധിച്ച് കൊവിഡ് രോഗവ്യാപനം മുന്‍ നിര്‍ത്തി കൊവിഡ് പോരാളികളെ സജ്ജമാക്കുമെന്ന് അയോധ്യ റേഞ്ച് ഡിഐജി ദീപക് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

വിഐപികള്‍ റൂട്ടുകള്‍ മുഴുവന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. അയോധ്യയിലെ ആളുകളുടെ സഞ്ചാരം തടയില്ല. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അയോധ്യയിലെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചില്‍ കൂടുതല്‍ ആളുകളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ പറഞ്ഞു. കൊവിഡ് പരിശോധന നെഗറ്റീവായ 45 വയസ്സില്‍ താഴെയുള്ളവരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലക്കായി നിയോഗിക്കുക. ഇവരുടെ ചുമതല പ്രധാനമന്ത്രിയുടെ എസ്പിജിക്കായിരിക്കും. ഗതാഗത തടസ്സമില്ലാതാക്കാനായി നഗരത്തിലെ വിവിധയിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങില്‍ 50 വിഐപികള്‍ ഉള്‍പ്പെടെ 200 പേരാണ് പങ്കെടുക്കുന്നത്.

Top