ഇക്വഡോറിനെ വട്ടംകറക്കി മെസിയുടെയും പിള്ളേരുടേം അസാധ്യ ഡ്രിബ്ലിംഗ് മികവ് – വീഡിയോ

എസ്റ്റാഡിയോ: കഴിഞ്ഞ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പിനുശേഷം അര്‍ജന്റീന ആദ്യ ഔദ്യോഗിക മത്സരത്തിനിറങ്ങിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും ആകാശത്തോളമായിരുന്നു. ലോക ചാമ്പ്യന്‍മാര്‍ ഇക്വഡോറിനെതിരെ ഒരു ഗോള്‍ ജയമെ നേടിയുള്ളൂവെങ്കിലും മത്സരത്തില്‍ ഒട്ടേറെ സുന്ദര നിമിഷങ്ങള്‍ സൃഷ്ടിച്ചാണ് അര്‍ജന്റീന താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്.

78-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ ഇക്വഡോറിന്റെ പ്രതിരോധ പൂട്ടു പൊളിച്ചാണ് മെസി അടുത്ത ലോകകപ്പിലേക്ക് അര്‍ജന്റീനയുടെ ആദ്യ ജയം കുറിച്ചത്. അഞ്ച് പ്രതിരോധ നിരതാരങ്ങള്‍ നിന്നും ഒരാള്‍ കിടന്നും തീര്‍ത്ത പ്രതിരോധ മതിലിനെയും ഗോള്‍ കീപ്പര്‍ ഹെര്‍മന്‍ ഗാലിന്‍ഡസിനെയും കാഴ്ചക്കാരാക്കിയാണ് മെസി അര്‍ജന്റീനയുടെ വിജയഗോള്‍ കുറിച്ചത്.

വിജയ ഗോള്‍ നേടിയശേഷ മത്സരത്തിന്റെ 87ാം മിനിറ്റില്‍ കോച്ച് ലിയോണല്‍ സ്കലോണി മെസിയെ തിരിച്ചു വിളിച്ചു. ഇതോടെ ക്യാപ്റ്റന്റെ ആം ബാന്‍ഡ് മെസി ആര്‍ക്കു നല്‍കുമെന്നതായിരുന്നു ആകാംക്ഷ. അത് ഏയ്ഞ്ചല്‍ ഡി മരിയ ആയിരുന്നു. ഡി മരിയയെ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിപ്പിച്ചശേഷമാണ് മെസി ഗ്രൗണ്ട് വിട്ടത്.

മത്സരത്തില്‍ മെസിയും അര്‍ജന്റീന താരങ്ങളും അസാധ്യ ഡ്രിബ്ലിംഗ് മികവ് പുറത്തെടുത്തപ്പോള്‍ കാണികള്‍ക്ക് അത് വിരുന്നായി. ചുറ്റും കൂടിയ പ്രതിരോധ നിര താരങ്ങളെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിലേക്ക് നിറയൊഴിച്ച മെസിയും ലൗതാരോ മാര്‍ട്ടിനെസിന്റെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതുമെല്ലാം മത്സരത്തില്‍ കണ്ടു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അര്‍ജന്റീനക്ക് ഗോള്‍ നേടാനായിരുന്നില്ല. അഞ്ച് പ്രതിരോധനിരക്കാരെ അണിനിരത്തി ലോക ചാമ്പ്യന്‍മാരെ പ്രതിരോധ പൂട്ടിട്ടു പൂട്ടുകയായിരുന്നു ഇക്വഡോര്‍.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചൊവ്വാഴ്ച ബൊളീവിയക്കെതിരെ ആണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ലോകകപ്പ് ഫൈനലിനുശേഷം സൗഹൃദ മത്സരങ്ങള്‍ കളിച്ചെങ്കിലും ആദ്യ ഔദ്യോഗിക മത്സരമാണ് അര്‍ജന്റീന ഇന്ന് കളിച്ചത്.

Top